കൃത്യമായി പറയുകയാണെങ്കിൽ എനിക്ക് ഏതാണ്ട് 18-19 വയസുള്ള സമയത്താണ് സംഭവം നടന്നത്.
# You Too
കൃത്യമായി പറയുകയാണെങ്കിൽ എനിക്ക് ഏതാണ്ട് 18-19 വയസുള്ള സമയത്താണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്. ബസിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ഞാൻ കയറുമ്പോഴേക്കും ഇരിപ്പിടങ്ങളൊന്നും ഒഴിവില്ലായിരുന്നു. മൂന്നു പേർക്കിരിക്കാവുന്ന ഒരു സീറ്റിനു സമീപം ചാരി നിൽക്കുകയായിരുന്നു ഞാൻ. ബസ് അര മണിക്കൂറോളം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചാരി നിൽക്കുകയായിരുന്ന സീറ്റിന്റെ അറ്റത്തിരിക്കുകയായിരുന്ന, സാരി ചുറ്റിയ ഏതാണ്ട് നാൽപ്പത് വയസുള്ള ഒരു സ്ത്രീരൂപധാരി (അവരെ സ്ത്രീ എന്നു വിളിക്കാൻ ഞാൻ അറയ്ക്കുന്നു.) ഒരാക്രോശം. "അങ്ങോട്ട് നീങ്ങി നിൽക്കടോ. താൻ കുറച്ച് നേരമായല്ലോ ദേഹത്ത് ചാരി നിന്ന് സുഖിക്കുന്നു". മൃഗാശുപത്രിയിൽ നിന്നും കേൾക്കാറുള്ള എരുമയുടെ അലർച്ച പോലെയുള്ള ആ ശബ്ദം കേട്ട് ബസിലിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ വരെ ഞെട്ടിത്തരിച്ചിരുന്നു പോയി.
ബസിലുള്ളവർ എല്ലാവരും എന്റെ നേർക്ക് തുറിച്ച് നോക്കുകയാണ്. ഞാൻ എന്തു സംഭവിച്ചു എന്നറിയാതെ അന്തം വിട്ടു പോയി. സീറ്റിൽ മാത്രം ചാരി നിൽക്കുകയായിരുന്ന, ഒരിക്കലും ചാള കരുവാട് പോലുള്ള അവരുടെ ദേഹത്ത് സ്പർശിക്കുകയുണ്ടായിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്ന ഞാൻ 'ഇര'യെ ദയനീയമായി നോക്കി. (ശ്...ശ്... ശ്....'ഇര' എന്നു മാത്രമേ പറയാവൂ. അതാണ് നിയമം). എന്ത് ചെയ്തിട്ടാണ് ഇത്രേം ആൾക്കാരുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുന്നത് എന്ന ചോദ്യം എന്റെ ആ നോട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും ഏതാണ്ട് ഒരു നാലുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഞണുങ്ങിയ പെയിന്റ്പാട്ട പോലുള്ള മുഖമുള്ള അവർക്ക് എന്നെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു. "നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട..." അവർ തുടർന്നും എന്തൊക്കെയോ ഭീഷണി സ്വരത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. അച്ചടി ഭാഷയിലുള്ള സ്ഥുടമായ സംസാരത്തിൽ നിന്നും അവർ തലസ്ഥാനത്തെ ഏതോ ഓഫീസിലെ ഉദ്യോഗസ്ഥയാണെന്നും വിദ്യാഭ്യാസവും പണവുമുണ്ടായിട്ടും വിവരമില്ലാതെ പോയതാണെന്നും എനിക്ക് മനസിലായി.
മുകളിൽ വിവരിച്ചതു പോലുള്ള അനുഭവങ്ങൾ അതായത്, പീഡിപ്പിക്കാതെ പീഢകൻ എന്നാരോപിക്കപ്പെട്ട് പൊതുജന മധ്യത്തിൽ അപമാനിതനാകുന്ന ഇതുപോലുള്ള സംഭവങ്ങൾ, നിങ്ങളിൽ പല പുരുഷന്മാർക്കും ഉണ്ടായിട്ടുണ്ടാകാം. അവയെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കൂ # You Too എന്നാകട്ടെ ഹാഷ് ടാഗ്.
(NB: ഇരയുടെ പേര് വെളിപ്പെടുത്തരുത്. വേണമെങ്കിൽ 'അട്ട' എന്നോ ' പുഴു ' എന്നോ വിളിച്ചോളൂ)
-ശ്രീരാജ് എസ്. ആറ്റിങ്ങൽ

Comments
Post a Comment